Wednesday, December 3, 2008

പട്ടാളക്കാരനും പട്ടിയും

ഒരു ദുരന്തം നടന്നതിന്റെ ഓര്‍മ്മപോലും ശേഷിക്കാത്തവിധം മാധ്യമങ്ങള്‍ മറ്റൊരു ചാകരയിലേക്ക് തുഴയുന്ന കാഴ്ചയാണ് മുംബൈ അക്രമങ്ങള്‍ക്ക് ശേഷം നാം കാണുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ നാവില്‍ നിന്നു വീഴാന്‍ പാടില്ലായിരുന്നതും അദ്ദേഹം ചെയ്തുകൂടാത്തതും രണ്ടും നടന്നു കഴിഞ്ഞു. ചാനലുകാര്‍ക്ക് ഉത്സവമാക്കാന്‍ വേറെയൊന്നും വേണ്ട. ഒരു വീട്ടിലെ ഗൃഹനാഥനെ ധിക്കരിച്ച് ആ വീടിന്റെ പിന്‌വഴിയിലൂടെ കടന്ന് ഗൃഹനാഥന്റെ ഭാര്യയെ ആശ്വസിപ്പിക്കേണ്ട കാര്യമൊന്നും ഒരു മുഖ്യമന്ത്രിക്കും ഇല്ല. ഞാന്‍ ഇവിടെ വരെ എത്തി എന്റെ അനുശോചനം അറിയിക്കുന്നു എന്ന് പടിക്കല്‍ നിന്ന് പറഞ്ഞ് തിരിച്ചു പോരലായിരുന്നു ഉചിതം. ഇതിലും ഭീകരമായാണ് അദ്ദേഹത്തിന്റെ വാക്കുകളെ ചാനലുകാര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.

സന്ദീപിന്റെ വീടല്ലെങ്കില്ഒരു പട്ടി തിരിഞ്ഞു നോക്കുമോ അവിടെ?”. എന്ന അച്ചുതാനന്ദ വാക്യത്തിന് “പട്ടാളക്കാരനല്ലായിരുന്നെങ്കില്‍ ഒരു പട്ടിപോലും തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ചാനല്‍ ഭാഷ്യം. ഈ വാചകത്തെ ഇത്രയും ഗുരുതരമായ തെറ്റായി കാണേണ്ടതുണ്ടോ. ഈ വാചകം എങ്ങനെയാണ് ദേശസ്നേഹമില്ലായ്മയായി മാറുന്നത്? “പട്ടാളക്കാരനായതിനാല്‍ ഞങ്ങളെപ്പോലെയുള്ള പട്ടികള്‍ തിരിഞ്ഞു നോക്കുന്നു” എന്ന മറ്റൊരര്‍ത്ഥം (പോസറ്റീവ് അര്‍ത്ഥം) ഈ വാക്കുകള്‍ക്ക് ഇല്ലേ?

സി എം സോറി പറഞ്ഞതിനെ തുടര്‍ന്ന് ഇത് ചാനലുകാര്‍ക്ക് ഒരു വാര്‍ത്തയല്ലാതാവും ഇതിന്റെ പിന്നാലെ നടന്ന പൊതുജനങ്ങള്‍ക്കും. രാഷ്ട്രീയക്കാര്‍ക്ക് വേണമെങ്കില്‍ കുറച്ചുകൂടി വലിച്ചു നീട്ടി സി എം ന്റെ രാജി വരെ എത്തിക്കാം.

3.12.2008 നു മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഈ പ്രശ്നം എങ്ങനെയെങ്കിലും തങ്ങളുടെ തലയില്‍ നിന്ന് ഊരി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് നടത്തുന്നത്. കഴിഞ്ഞ ദിവസം വരെ മനോരമ ന്യൂസിനെ കവച്ചുവക്കുന്ന രീതിയില്‍ മുഖ്യമന്ത്രിയെ കരിവാരിത്തേക്കാന്‍ കൂട്ടുനിന്നവര്‍, സന്ദീപിന്റെ കുടുംബത്തിന്റെ വിശദീകരണവും കൂടി കേട്ടപ്പോള്‍ കരണം മറിഞ്ഞിരിക്കുകയാണ്. “ഒരു പട്ടിയേയും എനിക്ക് കാണേണ്ട” എന്ന് സന്ദീപിന്റെ അച്ചന്‍ പറഞ്ഞതിന് താങ്കളുടെ പ്രതികരണമെന്തെന്ന ചാനലുകാരുടെ കുനുഷ്ട് ചോദ്യത്തിനുള്ള വി.എസ് ന്റെ സ്വാഭാവിക മറുപടിയായിരുന്നു അത്. സാഹചര്യത്തില്‍ നിന്നടര്‍ത്തി മാറ്റി ഒരു വാചകത്തെ വച്ച് ചാനലുകാര്‍ കാട്ടിയ പോക്രിത്തരമായിരുന്നു നാമെല്ലാം കണ്ടത്. (ഏഷ്യാനെറ്റിനെ ഇവിടെ ഉദ്ദരിച്ചത് കുറച്ച് നിക്ഷ്പക്ഷമാണല്ലോ എന്നു കരുതി മാത്രമാണ്. മറ്റു ചാനലുകളുടെ കാര്യം പറയേണ്ടല്ലൊ. മനോരമ ഇപ്പോഴും ചോദ്യത്തിലെത്താതെ ഉത്തരത്തില്‍ കറങ്ങിനില്‍ക്കുന്നു.)

സന്ദീപിന്റെ വീട്ടുകാര്‍ എന്തു തന്നെ പറഞ്ഞാലും ഇന്നലെ പത്രമാധ്യമങ്ങളില്‍ വന്നതേ ഞങ്ങള്‍ക്കറിയൂ എന്ന് പറയുന്ന ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രിയെ രാജിവപ്പിച്ചിട്ടേ ഇനി ബാക്കികാര്യം എന്ന് കച്ചകെട്ടിയിറങ്ങിയ കുട്ടിസഖാക്കള്‍. അതിനിടയില്‍ ഉമ്മന്‍ ചാണ്ടിയെ ഊ...ന്‍ ചാണ്ടിയെന്നു മുഖ്യമന്ത്രി വിളിച്ചെന്ന് പറയുന്ന ഒരുവന്‍ (മറ്റാരും ഇതിനു സപ്പോര്‍ട്ടില്ല). ഇനിയെന്തെല്ലാം കാണണം.

നമ്മുടെ നാട്ടില്‍ ഭരിക്കുന്നവരുടെ ഉത്തരവാദിത്വം രാജിവക്കുന്നതില്‍ അവസാനിക്കുന്നുവോ? മുംബൈ അക്രമങ്ങളുടെ കാരണത്താല്‍ രാജിവച്ച മന്ത്രിമാര്‍ എത്ര? രാജിയിലൂടെ അവരെല്ലാം ഉന്നതരും മഹാന്മാരുമായി മാറി. ചരിത്രത്തില്‍ വരെ ഇടം നേടിയവരുമുണ്ട് കൂട്ടത്തില്‍. കേന്ദ്ര മന്ത്രിസഭയിലെ രാജിനാടകമായിരുന്നു ഏറ്റവും മുന്തിയത്. ഒരാളെപിടിച്ച് രാജി വെപ്പിച്ച് മറ്റൊരുവനെ അവിടെ കയറ്റിയിരുത്തി കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകി. ചതുരംഗം പോയിട്ട് ഒരു ‘നിരകൂട്ടി‘ കളിക്കുന്നതിന്റെ വീര്യം പോലുമുണ്ടായിരുന്നില്ല, ഇന്ത്യന്‍ സമൂഹത്തിന്റെ മുഖത്ത് വാരിത്തേച്ച ആ കരിക്ക്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പാളിച്ചകളോ മറ്റു ഗുരുതരമായ വീഴ്ചകളോ പറയാനോ ചോദിക്കാനോ കുറ്റക്കാരനായ മന്ത്രി ഇപ്പോള്‍ വെളിച്ചത്ത് ഇല്ല. ഇപ്പോള്‍ എല്ലാം പുതിയ മന്ത്രിയുടെ ഭരണത്തില്‍. പുതിയമന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനുമല്ല. ഇനി ആരോട് ചോദ്യം ചോദിക്കും. കുറ്റക്കാരായ മന്ത്രിമാര്‍ അങ്ങോട്ടും ഇങ്ങോട്ടും കസേരമാറ്റിയിരിക്കലാണൊ പ്രതിപക്ഷവും ചോദിച്ചു വാങ്ങുന്നത്? ഞാന്‍ നമോ പത:

ആരെല്ലാം രാജിവച്ചാലാണ് ജനത്തിന് എന്തെങ്കിലും ഗുണമുണ്ടാവുക എന്നു ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

18 comments:

സുല്‍ |Sul said...

എല്ലാവരുടേയും തല്ലുകള്‍ പ്രതീക്ഷിച്ചുകൊണ്ട് ഇതിവിടെ പോസ്റ്റുന്നു.

-സുല്‍

Dr. Prasanth Krishna said...

വടികൊടുത്ത് അടിവാങ്ങുക എന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍കണ്ടു. ഞാന്‍ ഏതായാലും തല്‍ക്കാലം തല്ലുന്നില്ല.

പ്രിയ said...

"രഹസ്യാന്വേഷണ വിഭാഗത്തിന്റെ പാളിച്ചകളോ മറ്റു ഗുരുതരമായ വീഴ്ചകളോ പറയാനോ ചോദിക്കാനോ കുറ്റക്കാരനായ മന്ത്രി ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ എല്ലാം പുതിയ മന്ത്രിയുടെ ഭരണത്തില്‍. ഇനി ആരോട് ചോദ്യം ചോദിക്കും."

ഇതു പോയിന്റ്

കരീം മാഷ്‌ said...

ലജിസ്ലേറ്റീവ്,
എക്സിക്യൂട്ടീവ്,
ജുഡിഷ്യറി
എന്നിവക്കെല്ലാം മേലെയാണും "പൊതുജനം" എന്ന പരമാധികാരി എന്നു ചൊല്ലിപ്പഠിപ്പിച്ച പൊളിറ്റിക്കല്‍ സയന്‍സു മാറ്റി ഇനി പരമാധികാരം പുതിയ "മാധ്യമസാംസ്കാര"ത്തിനടയറവെച്ചു എന്നു മാറ്റി പഠിപ്പിക്കാന്‍ സമയമായി സുല്ലേ!

:: VM :: said...

എവിടെ വന്നു തല്ലണം? അത് പറ ;)

ദീപക് രാജ്|Deepak Raj said...

കലികാലം .എന്തെല്ലാം കാണണം .എന്തെല്ലാം കേള്‍ക്കണം..
മാധ്യമങ്ങള്‍ കാട്ടുന്ന തോന്നിയവാസം സഹിക്കുകയാണ് ഏറ്റവും ഗുരുതരം..പത്ര,ദൃശ്യ മാധ്യമങ്ങള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
ഇതൊന്നും പത്ര സ്വാതന്ത്ര്യം അല്ല..ശുദ്ധ പോക്രിത്തരമാണ്..

Ziya said...

"ഒരു പട്ടിയും ഇങ്ങോട്ടുവരേണ്ടതില്ലെന്ന സന്ദീപിന്റെ പിതാവിന്റെ പരാമര്‍ശത്തെപ്പറ്റി ഒരു വാര്‍ത്താലേഖകന്‍ ചോദിച്ചപ്പോള്‍ സന്ദീപിന്റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടിയും പോകുമായിരുന്നില്ലല്ലോ എന്ന സ്വാഭാവിക മറുപടി മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സന്ദീപിന്റെ ബന്ധുവിന്റെ വെളിപ്പെടുത്തലുണ്ടായി. ചോദ്യം മറച്ചുവച്ച് വാര്‍ത്താചാനലുകള്‍ ഉത്തരം മാത്രം നല്കിയതാണ് വിവാദത്തിന് കാരണമെന്നും അതോടെ വ്യക്തമായി. ഇത് യു.ഡി.എഫിനെ വെട്ടിലാക്കി.
വൈകിട്ട് യു.ഡി.എഫ് ഉന്നതാധികാര സമിതി ചേര്‍ന്ന് വിവാദത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. "

മാധ്യമങ്ങളുടെ തന്തയില്ലായ്‌മ...

ഇതിനിടയിലും ഈ വിഷയത്തില്‍ മാധ്യമം ദിനപ്പത്രം കൈക്കൊണ്ട നിലപാട് ശ്ലാഘനീയമാണ്. അവര്‍ എരിതീയില്‍ എണ്ണ ഒഴിക്കാതെ മാറി നിന്നു.

മഴത്തുള്ളി said...

സുല്ലേ, ആരൊക്കെ തല്ലിയാലും അച്ചുമാമന്‍ തല്ലില്ല :)

പാവം പട്ടാളക്കാര്‍.

Shaf said...

രഷ്ട്രീയവും മുന്‍‌വിധിയും പകയും എല്ലാം മനസ്സില്‍ വെച്ചാണ് കാര്യങ്ങളെ ഒരു വിഭാഗം ആളുകള്‍ കാണുന്നത്..മുഖ്യമന്ത്രി എന്നത് പോയിട്ട് പത്തെഴുപത് വയസ്സ് കഴിഞ്ഞ ഒരു കാരണവരാണെന്ന് കരുതിയിട്ടെങ്ങ്കിലും പെരുമാറമായിരുന്നു..

പിന്നെ മാധ്യമം അത് വലിയോരു ആയുധമാണ്..ഒരു വാള്‍ മനുഷ്യന്റെ പുറമെയാണ് മുറിവേല്പിക്കുന്നതെങ്കില്‍ മാധ്യമമെന്ന ആയുധം മനുഷ്യന്റെ മസ്തിഷകത്തിനകത്ത് കടന്നുചെന്നു മുറ്വേല്‍പ്പിക്കുന്നു..അതിലാണ് സി എന്‍ ‌എന്നും ബി ബി സി യും വിiജയിച്ചുകോണ്ടിരിക്കുന്നത്
--
വൃത്താന്തം സാക്ഷ്യം പോലെ ആയിരിക്കണമെന്നില്ല-മുഹമ്മദ് നബി (സ)
---
പിന്നെ തല്ലാനെന്തിരിക്ക്ണ്ടെ... :)

ചിന്തകന്‍ said...

ആവശ്യമുള്ള എന്ത് മാത്രം വിഷയങ്ങൾ ചർച്ച ചെയ്യാനിരിക്കുന്നു.

തികച്ചും അനാവശ്യങ്ങളായ ചിലതിനെ പൊക്കിപിടിച്ച് നമ്മുടെ നാട്ടിലെ പത്രങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചർച്ചകൾ കാണുംബോൾ
ഏതെങ്കിലും തീവ്രവാദിയുടെ വെടിയേറ്റ് മരിക്കുന്നതാ ഇതിലും ഭേദം എന്ന് തോന്നിപോകുന്നു !:(

Unknown said...

നാണം കേട്ടവന് ആല് മുളച്ചാല്‍ അതും തണല്‍ മാഷേ. ...

ഏറനാടന്‍ said...

"ഇന്നെ തല്ലണ്ടമ്മാവോ ഞമ്മള്‌ നന്നാകൂലാ.." (ഇതിലെ അമ്മാവന്‍ അച്ചുമ്മാവന്‍ അല്ല!)

എന്നോര്‍ത്തുപോയത് എന്താണാവോ എന്നറിയില്ല സുല്ലേ... :)
ഇങ്ങനൊന്നും ചിന്തിച്ചുകൂട്ടല്ലേട്ടോ. അല്ലെങ്കില്‍ ചിന്തിച്ചോന്നേയ്..

Anonymous said...

കൊടുത്താല്‍ കൊല്ല്ത്തും കിട്ടും, കിട്ടേണ്ടതെ അച്ചുമ്മാനു കിട്ടി.....അത്ര തന്നെ

Anonymous said...

താനിരിക്കെണ്ടിടത്ത് താനിരിക്കണം, അല്ലാതെ നാറികളീരുന്നാല്‍ എല്ലാ ചെറ്റയും കേറി നിരങ്ങൂം ......വായിലെ നാക്കും അടങ്ങിക്കിടക്കണം

മാണിക്യം said...

മാദ്ധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍
എന്തായാലും മതി “സെന്‍സേഷണല്‍ ന്യൂസ് ” അതാണ് അവര്‍ തേടുന്നത്, സന്തോഷമായാലും ദുഃഖമായാലും നാണം കെട്ടകഥകളായാലും
ഒരു ഗുണവും മനുഷ്യന്‍ കിട്ടില്ല
എന്ന അറിവോടെതന്നെ എല്ലാ മണിക്കുറിലും കൊണ്ട് വിളമ്പും
അതു കേള്‍ക്കാന്‍ പ്രേഷകരില്ല ..
ഈ വാര്‍ത്തയില്‍ ഞങ്ങള്‍‌ സന്തുഷ്ടരല്ല..
എന്ന് പ്രബുദ്ധരായ ജനം ഇവരെ മനസ്സില്ലാക്കി കൊടുക്കാത്ത കാലത്തോളം ഈ കളിതുടരും..

അധികാരവര്‍‌ഗം ജനത്തെ വിഢീയാക്കി
അവരുടെ കസേര ഉറപ്പാക്കും കീ‍ശഭാരം കൂട്ടും..
വോട്ട് ചെയ്യുന്ന പൊതുജനം
ന്യൂസ് കണ്ട് ആടിനെ പട്ടിയാക്കുന്നതും
ആളിനെ കഴുതയാക്കുന്നതും കണ്ട്
ഘോരം ഘോരം ചര്‍ച്ച ചെയ്യും ,
വാക്‍ പയറ്റ് കാണും കേള്‍‌ക്കും കൈയടിക്കും ..

ശംഭോ മഹാദേവ!!

Kaithamullu said...

ഇതും ചര്‍ച്ച...., സുല്ലേ, ഞാനില്ല!

[ nardnahc hsemus ] said...

മന്ത്രിമാര്‍ രാജി വച്ചതുകൊണ്ടോ വയ്ക്കാത്തതുകൊണ്ടോ ഒന്നും പ്രശ്നം തീരുന്നില്ല. പുതിയ ആരുവന്നാലും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത് ഒരു വ്യവസ്ഥിതി.. ബോംബെയില്‍ സംഭവിച്ചത്, ഇന്നുവരെ സംഭവിയ്ക്കാതിരുന്ന ഒന്ന്.. രാജ്യം പഠിയ്ക്കേണ്ടത് അതിന്റെ അനുഭവങ്ങളില്‍ നിന്നാണ്... മാറേണ്ടത് നമ്മുടേ സുരക്ഷാസംവിധാനങ്ങളുടേ ചട്ടക്കൂടുകളാണ്. ഇന്നും നഗരങ്ങളില്‍ പലയിടത്തും ഒരൊറ്റ ക്യാമറകള്‍ പോലുമില്ല, ഉണ്ടെങ്കില്‍ തന്നെ ആരും അതിന്റെ ദിനമ്പ്രതിയുള്ള ഫൂട്ടേജ് റിവ്യൂ ചെയ്യാറുമില്ല... ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തായുധവും ഒളിച്ചുകടത്തി, വലിയ തോതില്‍ അപകടകരമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കഴിയുന്ന സംവിധാനം തന്നെ ഇപ്പോഴും...
ഇന്നും മുംബേയില്‍ ഒരു ട്രയിന്‍ സ്റ്റേഷന്റെ റ്റികറ്റ് കൌണ്ടറിനടുത്ത് രണ്ടു പോലീസുകാരെ ഇരുത്തിയുള്ള സുരക്ഷാസംവിധാനത്തില്‍ കവിഞ്ഞ് ഒന്നും സര്‍ക്കാരിനു ചെയ്യാനില്ല. പ്ലാറ്റ്ഫോമിലേയ്ക്ക് കടന്നുകയറാന്‍ മറ്റനവധി വഴികള്‍ ഉണ്ടായിട്ടും!!

ബാബറി മസ്ജിദ് തകര്‍ത്ത ഇക്കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഞാന്‍ കേരളത്തില്‍ നിന്നും വീട്ടുകാരുടെ എതിര്‍പ്പിനെ മാറ്റി നിര്‍ത്തി മുംബൈയിലേയ്ക്ക് തീവണ്ടി കയറിയത്.. മുംബൈയിലെ തീവ്രവാദാ‍ാക്രമണത്തെ തുടര്‍ന്ന് കനത്ത സുരക്ഷാസംവിധാനമെന്നായിരുന്നു മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ പറഞ്ഞത്.. തൃശൂര്‍ റയില്‍ വേ സ്റ്റേഷനില്‍ കൈകെട്ടിനില്‍ക്കുന്ന ഒരൊറ്റ പൊലീസുകാരനെ മാത്രമേ കാണാനായുള്ളൂ.. പിന്നീടുള്ള സ്റ്റേഷനുകളില്‍ അതുമില്ലായിരുന്നു.. കേടുകൂടാതെ ഇവിടം വരെയെത്തിയത് കാരണവന്മാരുടേ സത്കര്‍മ്മം കൊണ്ടാവും.. അല്ല, ഇവിടെ എത്തിയിട്ടും സുരക്ഷിതമാണൊ? യെവടെ? ഇങ്ങനെയുള്ള ആശങ്കയാണ് ഇന്നത്തെ ഓരോ പൌരന്റെയും അവസ്ഥ.

ആയതിനാല്‍, ചുമ്മാ രാജിവച്ച് മാറിമാറി ഭരിച്ചതുകൊണ്ടോ, കഥകള്‍ മെനഞ്ഞ് ചാനലിനു കാശുണ്ടാക്കിയിട്ടോ പൊതുജനങ്ങള്‍ക്കൊരു ഗുണവുമില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം, അല്ലെങ്കില്‍ നഷ്ടപ്പെടലിന്റെ വേദന ഒരു ദിവസം അവരുടേ പടിവാതില്‍ക്കലും മുട്ടിവിളിയ്ക്കും എന്ന കാര്യം ആരും മറക്കണ്ട! എത്ര വലിയ കൊമ്പനായാലും....

കണ്ണനുണ്ണി said...

കുറ്റക്കാരന്‍ ഒരു മന്ത്രി മാത്രം അല്ലല്ലോ.. ഭരണാധികാരികളും നമ്മളും എല്ലാം ഇതില്‍ പന്കാളികലല്ലേ.. അപക്വമായ മാധ്യമങ്ങള്‍ പലപ്പോഴും തങ്ങളുടെ പ്രഥാന ധര്‍മം മറക്കുന്നുണ്ട്‌.